
മലയാള പ്രേക്ഷകർക്ക് ഏറെ സുപരിചിതരായ താരദമ്പതികളാണ് മനോജ് നായരും ബീന ആന്റണിയും. അഭിനയ മേഖലയിൽ നിറ സാന്നിദ്ധ്യമാണ് ബീനയും കുടുംബവും. ഇവിടം സ്വർഗമാണ്, ട്രാഫിക്,സലാല മൊബൈൽസ്, പ്രെയ്സ് ദി ലോർഡ് എന്നീ സിനിമകളിൽ മനോജ് അഭിനയിച്ചിട്ടുണ്ട്.
ബീനയും സിനിമാ രംഗത്ത് ഒട്ടും പിന്നോട്ടല്ല. ഒന്നുമുതൽ പൂജ്യം വരെ എന്ന ചിത്രത്തിൽ തുടങ്ങി ഗോഡ്ഫാദർ, യോദ്ധ, സർഗം, വളയം തുടങ്ങി നിരവധി ചിത്രങ്ങളിൽ ബീനയും പ്രേക്ഷകർക്ക് മുന്നിലെത്തി. മനോജ് ഡബ്ബിംഗ് രംഗത്തും സജീവമാണ്.
ഡബ്ബിംഗിൽ തനിക്ക് കിട്ടാതെപോയ അംഗീകാരത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് മനോജ്. കൗമുദി ടി.വി ‘ഡേ വിത്ത് എ സ്റ്റാറി’ലാണ് താരം മനസുതുറന്നത്. ‘ഡബ്ബിംഗ് ഞാൻ ഫസ്റ്റ് ചെയ്യുന്നത് ചിരഞ്ജീവിക്ക് വേണ്ടിയായിരുന്നു. ചേകവൻ എന്ന പടത്തിന് വേണ്ടിയാണ് ഡബ്ബിംഗിന് വിളിച്ചത്. ഡബ്ബിംഗിനെ കുറിച്ച് ആദ്യം വല്യ അറിവില്ലായിരുന്നു.
സീരിയലിൽ ഡബ്ബ് ചെയ്തു എന്നല്ലാതെ വെറൊരാൾക്കും ഡബ്ബ് ചെയ്ത് പരിചയമില്ല. നോക്കാന്ന് പറഞ്ഞു. തെലുങ്കായിരുന്നു. നല്ല പാടാണ്. എന്നാലും അത് ഓക്കെയായി, അവർക്ക് ഇഷ്ടപ്പെട്ടു. അതിന് ശേഷം കുറെനാൾ അങ്ങനെയാെന്നുമുണ്ടായില്ല.
മലയാള സിനിമയിൽ വില്ലൻമാർക്ക് ഡബ്ബിംഗിനാണ് എന്നെ ആദ്യം വിളിക്കുന്നത്. പുലിമുരുകന് മുമ്പ് ലാലേട്ടന്റെ ഭഗവാൻ എന്ന പടത്തിന് ഡബ്ബ് ചെയ്തിട്ടുണ്ട്. അതിലെ വില്ലന് ഡബ്ബ് ചെയ്തു. എന്നാൽ, ഹിറ്റായത് പുലിമുരുകനിൽ ചെയ്തപ്പോഴാണ്.
ഡാഡി ഗിരിജ എന്ന കഥാപാത്രത്തിനായിരുന്നു. അതുകഴിഞ്ഞ് മധുരരാജ, അതിരൻ സിനിമയിൽ പ്രകാശ് രാജ്, പിന്നെ ഒടിയനിൽ കുറച്ച് ചെയ്തിട്ടുണ്ട്. പ്രകാശ് രാജിനുതന്നെ. അതിനിടയിൽ കുറച്ച് വേദന തോന്നിയസംഭവങ്ങളൊക്കെയുണ്ട്. ഷമ്മി തിലകനും ഞാനും കൂടിയാണ് ഡബ്ബ് ചെയ്തത്. അംഗീകാരം വന്നപ്പോൾ ഒരാൾക്ക് മാത്രം കിട്ടി-മനോജ് പറയുന്നു